Saturday, January 22, 2011

ഞങ്ങളുടെ സീത.... ഞങ്ങളുടെ മാത്രം.....

സീത..... പട്ടുപാവാടയും ഇട്ട്, നെറ്റിയില്‍ ചെറിയ ശിങ്കാര്‍പൊട്ടിനൊപ്പം ചന്ദനക്കുറിയും തൊട്ട്, തലയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കുട്ടി....... എല്ലാവരോടും കിന്നാരം പറഞ്ഞ് നടക്കുന്ന, കിളികളേയും കാറ്റിനെയും ഓരോ പുല്‍നാമ്പിനെ പോലും സ്നേഹിക്കുന്നവള്‍..... അങ്ങാടിക്കടവിലെ പാടവരമ്പിലൂടെ അവള്‍ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി വരുന്നത് കാണുന്നതേ ഐശ്വര്യമായി വിചാരിക്കുന്ന ആലങ്ങാട് ഗ്രാമവാസികള്‍...... ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ഗ്രാമത്തിന്റെ എല്ലാ നിഷ്കളങ്കതയും ഉള്ള ഒരു പെണ്‍കൊടി.....

ഇങ്ങനെയൊക്കെ ആണ് 'ഞങ്ങളുടെ സീത' എന്നുവായിച്ചപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉരിത്തിരിഞ്ഞു വന്ന രൂപം എങ്കില്‍, സുഹൃത്തേ...തെറ്റിപ്പോയി.!!!

ആദ്യമേ പറഞ്ഞേക്കാം സീത 'അവള്‍' അല്ല, 'അവന്‍' ആണ്.....പേര് 'Jo'.... ഞങ്ങളുടെ സീത ജോ....

നിഷ്കളങ്കമായ സ്വഭാവം.. എവിടെ ചെന്നാലും ആരുമായിട്ടു പരിചയപ്പെട്ടാലും അവര്‍ക്ക് ജന്മത്ത് മറക്കാന്‍ പറ്റാത്ത സ്വഭാവഗുണമുള്ളവന്‍. അവന്‍ പോകാറുള്ള വഴിയില്‍കൂടി സ്വന്തം ജീവനില്‍ കൊതിയുള്ള ഒരു ജീവജാലങ്ങളും വരാറില്ല. കാരണം അവയെ കാണുമ്പോള്‍, അത് കോഴി ആയാലും പട്ടിയായാലും എന്തിന് ഒരു ഓന്തായാലും, ഈ കൊന്തന്റെ ഉള്ളിലെ ധീരന്‍ ഉണരും.. പിന്നെ അവയെ കല്ലുകൊണ്ടാണോ അതോ മടലുകൊണ്ടാണോ അതുമല്ല വല്ലോന്റേം വേലിയിലെ പത്തല്‍ ഒടിച്ചാണോ തലോടണ്ടത് എന്നാകും ചിന്ത.

ആദ്യമായി ഒരു ടു വീലര്‍ (രണ്ടു ടയര്‍ ഉള്ളതുകൊണ്ട് അങ്ങനെ വിളിക്കാം)വാങ്ങിയിട്ട് വരുന്നവഴി പോലീസ് കൈ കാട്ടിനിര്‍ത്തിയിട്ട് ബുക്കും പേപ്പറും ചോദിച്ചപ്പോള്‍ അടുത്തുള്ള കടയില്‍നിന്നും ഇരുനൂറു പേജ് ഉള്ള നോട്ട്ബുക്ക്‌ വാങ്ങിക്കൊടുത്ത് അവരുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രമായ മഹാന്‍!!!


കൊടുത്ത പ്രേമലേഖനങ്ങളുടെ മറുപടികള്‍ തേടി വരുമ്പോള്‍ അവന്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡുകള്‍ ഇതുവരെ ആലങ്ങാട്ടെ ആര്‍കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ഇടവഴികള്‍ കണ്ടുപിടിക്കുക, എത്ര ഉയരത്തിലുള്ള മതിലായാലും ചാടിക്കടക്കുക, മഴക്കാലത്തെ ഒഴുക്കിലും അങ്ങാടിക്കടവിലെ തോട്ടില്‍ ഒഴുകിപോകാതെ പിടിച്ചുനിക്കുക, അങ്ങനെ അങ്ങനെ അങ്ങനെ...........

മൊത്തത്തില്‍ സ്വന്തം മകനെങ്ങാന്‍ ആയിരുന്നേല്‍ തല്ലിക്കൊന്ന് മുണ്ടേക്കര പാടത്ത് ചവിട്ടിത്താഴ്ത്തിയേനെ എന്ന് നാട്ടുകാരെകൊണ്ട് പറയിക്കുന്ന ഒരു അവതാരം.....

സീത എന്നുള്ള പേരും അവനു കിട്ടിയത്‌ കയ്യിലിരിപ്പുകൊണ്ട് തന്നെ.......


ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റെട്ട് - തൊണ്ണൂറ്റൊമ്പത് കാലഘട്ടം.
സ്കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ അടുത്തുവരുന്നു. ഓരോ ക്ലാസിലെയും കുട്ടികള്‍ പരിപാടിക്കുള്ള പേരും കൊടുത്ത് റിഹേഴ്സല്‍ തുടങ്ങി. ജോയും കൂട്ടുകാരും കറങ്ങി നടന്ന് ഓരോ പരിപാടിക്കും എത്ര പിള്ളേര്‍, അതില്‍ ആരുടെയൊക്കെ പുറകെ നടക്കാം, എത്ര പേര്‍ക്ക് ലെറ്റര്‍ കൊടുക്കാം എന്നൊക്കെ കണക്കെടുത്തുകൊണ്ടിരുന്നു.

ഒപ്പനയുടെയും ഗ്രൂപ്പ്‌ ഡാന്‍സിന്റെയും തിരുവാതിരകളിയുടെയും എല്ലാം റിഹേഴ്സല്‍ കണ്ട് ടീച്ചര്‍മാരുടെ കണ്ണ് വെട്ടിച്ച് നടന്നുകൊണ്ടിരിക്കുമ്പോള്‍ അശരീരി പോലെ ഒരു ഡയലോഗ് ,

" നീ ഒക്കെ ഇങ്ങനെ വെറുതെ നടന്നോ.....എടാ ഒരു പരിപാടി നിങ്ങള്‍ക്കും അറേഞ്ച് ചെയ്യാന്‍ പാടില്ലേ.....? "

കേട്ടത് എവിടെനിന്നാണെന്ന് അറിയാന്‍ അഞ്ചുപേരും ചുറ്റും നോക്കി.

" നമ്മുടെ ക്ലാസ്സില്‍ നിന്നും പ്രോഗ്രാമുകള്‍ കുറവാടാ....... എന്തേലും ഒന്ന് പ്ലാന്‍ ചെയ്യ്‌.... " സ്ക്രീനിന്റെ അപ്പുറത്തുനിന്നും ഒപ്പനപ്പാട്ട് പഠിക്കുന്നതിനിടയില്‍ നീതു വിളിച്ചു പറഞ്ഞു.

" ഓ! നീ ആയിരുന്നോ...? നീ എന്താ അവതരിപ്പിക്കുന്നേ.......? "

ഇന്നിനി കറങ്ങി നടക്കാതെ ഒപ്പന റിഹേഴ്സല്‍ കാണാമെന്ന് തീരുമാനിച്ച് പഞ്ചപാണ്ഡവന്മാര്‍ നീതുവിന്റെ അടുത്തേക്ക് ചെന്നു.

" നിനക്ക് കണ്ടൂടെ, ഒപ്പനപ്പാട്ട് പഠിക്കുന്നു. ഞാനും ഹിമയുമാ പാടുന്നെ. നീയൊക്കെ പഠിക്കുന്ന കാര്യത്തിലോ ഇല്ലാ, എന്നാപിന്നെ ഇതിനെങ്കിലും ആക്റ്റീവ് ആവ്. " നീതു ഒപ്പന വരികള്‍ പഠിക്കുന്നതിലേക്ക് തിരിഞ്ഞു.

' പനിനീര്‍പൂ മണമുള്ള സുഗന്ധം നീ വിരിച്ച്.......
പകലന്തി അവന്‍ മുഖം മനസ്സില്‍ നീ വരച്ച്......
പാതിരാ കനവിലും അവന്‍ തന്നെ ഉദിച്ച്......
ഇന്ന് വരുന്നുണ്ടേ നിന്‍മാരന്‍ വരുന്നുണ്ടേ....... '

പാട്ട് താളത്തില്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ അവളുടെ വായീന്ന് കൂടുതല്‍ കേള്‍ക്കണ്ടാന്നു വിചാരിച്ച് ജോയും കൂട്ടുകാരും ക്ലാസ്സിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ബഞ്ചിന്റെയും ഡസ്കിന്റെയും അടുത്തേക്ക് നടന്നു.

" മച്ചാ, നമുക്കൊരു പരിപാടി വച്ചാലോ...? "

ചോദ്യം പഞ്ചപാണ്ഡവന്‍മാരില്‍ ശരീരം കൊണ്ട് ഭീമന്റെ റോള്‍ ചെയ്യാന്‍ പറ്റുന്ന സനീഷിന്റെ വക ആയിരുന്നു.

" അത് തന്നെയാ ഞാനും ആലോചിക്കുന്നത്."

കൂട്ടിയിട്ടിരിക്കുന്നതില്‍ ഒരു ഡസ്കില്‍ ഇരുന്നുകൊണ്ട് സിബിന്‍ പറഞ്ഞു.

" എന്ത് പരിപാടി ആയാലും ഒരു വ്യത്യസ്തത വേണം. ആളുകള്‍ അധികമൊന്നും കണ്ടതാകരുത്. പരിപാടി കഴിഞ്ഞാലും അത് ആളുകളുടെ മനസ്സില്‍ തങ്ങി നില്‍ക്കണം."
ജോ അവന്റെ കണ്ടീഷന്‍ വെളിപ്പെടുത്തി.

പരിപാടിയുടെ ആലോചന തകൃതിയായി നടന്നു.

" ഒരു നാടകം നടത്തിയാലോ.....? ഒരു പുരാണ നാടകം..."

കുതിരപ്പുറത്ത് ഇരിക്കുന്ന പോസില്‍ ഇരുന്ന് ഡസ്ക്ക് ആട്ടി 'ടക് ടക് ' സൗണ്ട് ഉണ്ടാക്കികൊണ്ട് ജോ ചോദിച്ചു.

" അയ്യേ... പുരാണനാടകമോ.....? ഇതാണോഡേയ് ആരും കാണാത്ത വ്യത്യസ്തമായ പരിപാടി.....? ക്ലാസ്സ്‌ കഴിഞ്ഞാലും കൂവല്‍ മാറില്ല കൂവേ...."

ഇരിക്കുന്ന ബഞ്ചില്‍ നിന്നും ചാടി എണീറ്റ്‌ സുകേഷിന്റെ വക ഉപദേശം.

" ഒരു മാതിരി മറ്റോടത്തെ പണി കാണിക്കരുത്..@#%$^& മോനെ ..!!!! "

ഇതാരാ ഇങ്ങനെ വാര്‍ണിംഗ് തരുന്നെ എന്ന് ജോ നോക്കിയപ്പോള്‍, സുകേഷ് ബഞ്ചില്‍ നിന്നും പെട്ടന്ന് എഴുന്നേറ്റതിന്റെ ഫലമായി ബഞ്ചിന്റെ സന്തുലനാവസ്ഥ പോയത് കാരണം ബഞ്ചാസനത്തില്‍ നിന്നും തറാസനത്തിലേക്ക് ഷിഫ്റ്റ്‌ ചെയ്ത നിജോ താഴെനിന്നും എണീക്കുന്നു.

" നീ ആരോടാ പറഞ്ഞെ...? "

ജോയ്ക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല.

" രണ്ടു പേരോടും...." എഴുന്നേറ്റ് പാന്റിന്റെ പുറകിലെ പൊടി തട്ടിക്കളഞ്ഞുകൊണ്ട് നിജോ തുടര്‍ന്നു.

" എടാ ഈ പുരാണനാടകം എന്നൊക്കെ പറയുന്നത് അപ്പാപ്പന്‍ജനറേഷനിലുള്ള ആളുകള്‍ക്ക് ഉള്ളതാ..... അതും കൊണ്ട് ഇവിടെ വന്നാല്‍ പിള്ളേര് കൈ വയ്ക്കും...."

" എടാ പുല്ലന്മാരെ...... ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക് . എന്നിട്ട് എന്നെ തിന്നാന്‍ വാ...." ജോ വികാരാധീതനായി.

" എന്നാ പറ..." വീണ ബഞ്ച് നേരെയാക്കി ഇട്ട് അതിന്റെ നടുക്ക് ഇരുന്നുകൊണ്ട് നിജോ പറഞ്ഞു.

" പുരാണനാടകം എന്ന് പറയുമ്പോള്‍ പഴയതുപോലെ അങ്ങനെ തന്നെ എടുത്ത് അവതരിപ്പിക്കുന്നതൊന്നുമല്ലടാ ഞാന്‍ ഉദ്ദേശിക്കുന്നെ. അതിനെ ഒന്ന് ആധുനീകരിക്കാം. സ്ക്രിപ്റ്റ്‌ ഞാന്‍ എഴുതിക്കോളാം " ജോ അവന്റെ പ്ലാന്‍ വിശദീകരിച്ചു.

" ഏതു കഥ? എന്തു കഥ? എങ്ങനെ? " സനീഷ്‌ അവന്റെ അടുത്തേക്ക് ചെന്നു.

" രാമായണം തിരഞ്ഞെടുക്കാം. അതാകുമ്പോള്‍ കഥാപാത്രങ്ങളുടെ എണ്ണം കറക്റ്റ്‌ ആയിരിക്കും. രാമ-രാവണ യുദ്ധം തന്നെ ടോപ്പിക്ക് ആക്കാം. സ്ക്രിപ്റ്റ്‌ ഒക്കെ വേണ്ട രീതിയില്‍ ഞാന്‍ എഴുതിക്കോളാം. "

" പിന്നെ ഇതിന്റെ കഥയെ പറ്റി ആരോടും ഒന്നും പറയാന്‍ പോവണ്ടാ... സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാരും കണ്ടാല്‍ മതി. "

ലോലഹൃദയനായ സുകേഷിനെ ഒന്നു അടിമുടി നോക്കിയിട്ട് ജോ എല്ലാവരോടുമായി പറഞ്ഞു.

തുടര്‍ന്ന് കഥാപാത്രങ്ങളെ ഓരോരുത്തര്‍ക്കുമായി ഉറപ്പിച്ചു.

മര്‍മ്മപ്രധാനകഥാപാത്രമായ സീതയുടെ റോള്‍ ജോ ഏറ്റെടുത്തു.
രാവണന്റെ വേഷം സനീഷിന് കൊടുത്തു, സ്റ്റണ്ട് ഉള്ളതല്ലേ..... വില്ലന്‍ കട്ടക്ക് നിക്കണം.
സിബിന് ഹനുമാന്റെ വേഷം കൊടുത്തത് മേക്കപ്പ്‌ കുറയ്ക്കാമെന്നുള്ളതുകൊണ്ട് മാത്രമായിരുന്നില്ല, ദൂത് പോകാനുള്ള അവന്റെ മുന്‍പരിചയവും കണക്കിലെടുത്തായിരുന്നു.
നിജോനു രാമന്റെ വേഷം കൊടുത്താല്‍ ആ ഡയലോഗും സീത പറയണ്ടവരുമല്ലോ എന്നോര്‍ത്ത് രാമനായി സുകേഷിനെയും ലക്ഷ്മണനായി നിജോനെയും ഫിക്സ് ചെയ്തു.

രണ്ടു ദിവസങ്ങള്‍ കൊണ്ട് ജോ സ്ക്രിപ്റ്റ്‌ മുഴുവന്‍ എഴുതി. നാടകത്തിന് പേരും ഇട്ടു.

' ' ' ന്യൂ ജനറേഷന്‍ രാമായണം ' ' '

പരിപാടിക്ക് പേര് കൊടുത്ത് റിഹേഴ്സല്‍ തുടങ്ങി. ജോയുടെ വീട് റിഹേഴ്സല്‍ ക്യാമ്പ്‌ ആക്കി.

സ്കൂളിലെ മിക്ക മരത്തിലും മതിലിലും എന്തിനതികം മൂത്രപ്പുരയുടെ അകത്തും പുറത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു...

' X A-യുടെ അതിഗംഭീരനാടകം ന്യൂ ജനറേഷന്‍ രാമായണം, കഥ & സംവിധാനം ജോ ആലങ്ങാട്. '

സ്ക്രിപ്ടിലെ ഡയലോഗുകള്‍ അഭിനയിച്ചു തകര്‍ത്തും ജോയുടെ വീട്ടിലെ കുടുംബബഡ്ജറ്റ്‌ തകര്‍ത്തും റിഹേഴ്സല്‍ മുന്നേറി. അങ്ങനെ യൂത്ത് ഫെസ്റ്റിവലിന്റെ അവസാന ദിനമായി. പരിപാടികള്‍ കാണാന്‍ അടുത്ത വീടുകളിലെ ആളുകളും ഉണ്ടായിരുന്നു.

രാമായണം കുറച്ച് മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് വിചാരിച്ചിരുന്നെങ്കിലും ഇത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല.

കയ്യില്‍ AK 47 തോക്കും പിടിച്ച് രാമ-ലക്ഷ്മണന്മാര്‍ വന്നപ്പോള്‍ ആദ്യ ഞെട്ടല്‍, കണ്ണടയും വച്ച് ഒരു ബാഗും കറക്കികൊണ്ട് പണ്ട് കാലത്തെ സിനിമകളില്‍ ഹൈ സൊസൈറ്റി അമ്മച്ചിമാരുടെ രംഗപ്രവേശനം പോലെ സീത കടന്നുവന്നപ്പോള്‍ അടുത്ത ഞെട്ടല്‍, രാവണന്‍ ഹെലികോപ്റ്ററില്‍ വന്ന് സീതക്ക് ലവ് ലറ്റര്‍ കൊടുത്തിട്ട് പോയപ്പോള്‍ ചെറിയ കുട്ടികള്‍ കയ്യടിച്ച് ആര്‍ത്തുവിളിച്ചു. ടീച്ചര്‍മാരും മുതിര്‍ന്നവരും അന്തം വിട്ട് നോക്കി നിന്നു. സീതയുടെ മറുപടി കൊടുക്കാന്‍ ഹനുമാന്‍ പോകുന്നത് യമഹ ബൈക്കില്‍, ഇത്രയും കണ്ടപ്പോഴേ ക്ലൈമാക്സ്‌ കാണാന്‍ നിക്കാതെ ഹെഡ് മിസ്ട്രസ് ഓഫീസിലേക്ക് രക്ഷപെട്ടു. ക്ലൈമാക്സ്‌ രംഗം ആയി യുദ്ധം തുടങ്ങിയപ്പോള്‍ പുറത്ത് ചേട്ടന്മാര്‍ വടികള്‍ എടുക്കാന്‍ നാലുപാടും ഓടി.

രംഗം പന്തിയല്ലായെന്നുകണ്ട് രംഗനിയന്ത്രണത്തിനിരുന്ന ഡക്കറേഷന്‍കാരുടെ സഹായിപയ്യന്‍ കര്‍ട്ടനിട്ടു.സ്കൂളിന്റെ അരമതിലും ചാടി ലക്ഷ്മണനും, രാമനെ എടുത്തുകൊണ്ട് രാവണനും, ഹനുമാനെ വലിച്ചുകൊണ്ട് സീതയും ഓടുമ്പോള്‍ കേട്ടു ഒരു അനൌണ്‍സ്മെന്റ്.

" ഇപ്പോള്‍ അവതരിപ്പിച്ചത് X A-യുടെ നാടകം ' ന്യൂ ജനറേഷന്‍ രാമായണം ' "

" കഥ, സംവിധാനം 'സീത' "