Monday, November 22, 2010

ഇന്‍റെര്‍വ്യു

പരീക്ഷക്കാലം എല്ലാവരും വായിച്ചെന്നു വിചാരിക്കുന്നു...കാരണം ഇത് അതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഇതുമാത്രം വായിച്ചിട്ട് " ഈ ചെക്കന്‍ എന്തുട്ടാ ഈ എഴുതി വച്ചിരിക്കണേ...? " എന്ന് ആലോചിച്ച് ആരേലും ഇരിക്കുകയാണേല്‍ , അതില്‍ എനിക്കു പങ്കില്ലാട്ടോ.......

അങ്ങനെ നല്ല ഒന്നാംതരമായി ഞങ്ങള്‍ പരീക്ഷ എഴുതി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രീത ടീച്ചര്‍ (പേരുകള്‍ എല്ലാം സാങ്കല്‍പ്പികം ആണ് ......ജീവിക്കണം മക്കളേ......) വന്നു പറഞ്ഞു റിസള്‍ട്ട്‌ വന്നിട്ടുണ്ടെന്ന് . ഞങ്ങള്‍ നാല് പേരും പോയി നോക്കിയില്ല..എന്തിനാ പോണേ....?എന്തായിരിക്കും ആ കടലാസ്സില്‍ എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം...അതിന് ഗണിച്ചു നോക്കണ്ട ആവശ്യം ഇല്ല...

ഞങ്ങള്‍ അതൊക്കെ വിട്ടു ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രീത ടീച്ചര്‍ റിസള്‍ട്ട്‌ കോപ്പി തന്നു.രാകേഷ്‌ അത് നോക്കാതെ എന്‍റെ കയ്യില്‍ തന്നു...

" എനിക്ക് വേണ്ട അളിയാ...." ഞാന്‍ പറഞ്ഞു...

ജഗ്ഗും പറഞ്ഞു..." പാസ്സ് "

സഞ്ജയ്‌ വാങ്ങി നോക്കി. പിന്നെ അവിടെ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു..

" ഡാ... ഇതില്‍ നമ്മുടെ പേര് കിടക്കണൂ ....."

ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചു പറഞ്ഞു.... " പോടാ പുല്ലേ ആളെ വടിയാക്കാതെ.."

"അല്ലടാ ദേ നോക്ക്.."

ഞങ്ങള്‍ വാങ്ങി നോക്കി..
ശരിയാ.. ദേ കിടക്കുന്നു പേരുകള്‍...!!

മാര്‍ക്കും കണ്ടപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു. ഒന്നില്ലെങ്കില്‍ പ്രീതാജി ഞങ്ങളെ വടിയാക്കി.അല്ലെങ്കില്‍ ലിസ്റ്റ് അടിച്ചവര്‍ക്ക് മാറിപ്പോയി.അങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോള്‍ പ്രീതാജി വന്നു പറഞ്ഞു.

" നാളെ ഉച്ചക്ക് ഇന്റര്‍വ്യൂ ഉണ്ട്...സൊ, ബി പ്രിപെയേട്..."

ശരിയെന്നാ.....

ഇത് ഞങ്ങള്‍ വളരെ സീരിയസ് ആയിട്ടു എടുത്തു. കാരണം എന്ട്രന്‍സ് എക്സാം ജയിച്ചവര്‍ക്ക് കോഴ്സ് പഠിക്കുന്നതിനു ഫീസ്‌ ഇല്ല എന്നുള്ള അറിയിപ്പുകൊണ്ട് തന്നെ.....

എല്ലാവരും പിറ്റേന് ഉച്ചക്ക് എത്തി...ഞാന്‍ എല്ലാവരുടേം ഡ്രസ്സ്‌ മാറി മാറി നോക്കി. ചിരിക്കണോ കരയണോ എന്ന് കണ്‍ഫ്യൂഷന്‍. ജനിച്ചിട്ട് ഇതുവരെ ഇന്‍ഷര്‍ട്ട്‌ ചെയ്യാത്തവര്‍ വരെ ടിപ് ടോപ്‌ ആയി വന്നിരിക്കുന്നു. ബട്ട്‌ എനിക്ക് പെട്ടന്ന് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല..കാരണം അതിന്‍റെ കൂട്ടത്തില്‍ മൂന്ന് പരിചയമുള്ള മാന്യന്‍മാര്‍.
ഹോ കാണണ്ട കാഴ്ച്ച തന്നെ.!

പെട്ടന്ന് ചിന്തിച്ചു, ഞാന്‍ മാത്രം എന്തിനാ കൂതറ ആയി നിക്കണേ..? ലാബില്‍ കേറി ഷര്‍ട്ട്‌ വാരിക്കൂട്ടി പാന്ടിന്‍റെ ഉള്ളിലാക്കി.ഞങ്ങള്‍ നാലുപേരും ഒരുമിച്ചു വാതില്‍ക്കല്‍ കാത്തിരുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുന്ന എല്ലാവരുടേം മുഖത്ത് എന്തോ ഒരു വല്ലായ്മ. ഇറങ്ങി വന്ന ഒരുത്തനോട്‌ സഞ്ജയ്‌ മാറിനിന്നു എന്തൊക്കയോ ചോദിച്ചു.

അവന്‍ അടുത്തു വന്നപ്പോള്‍ രാകേഷ്‌ ചോദിച്ചു. " എന്തു പറഞ്ഞെടാ....? "

" കിട്ടാന്‍ പ്രയാസമാണെന്നാ പറഞ്ഞെ. കൂടുതലൊന്നും പറഞ്ഞില്ല. "

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ പ്രീത ടീച്ചര്‍ വന്നു പേര് വിളിച്ചു.

" രാകേഷ്‌ കൃഷ്ണ..."

" ഞാന്‍ ഇവിടുണ്ട് ചേച്ച്യേ.....എടാ ഞാന്‍ പോയിട്ട് വരാം..."

" ആയുഷ്മാന്‍ ഭവ: " ജഗ്ഗു അനുഗ്രഹിച്ചു.

" ഓ.... പിന്നേ... ഞാന്‍ ഗുസ്തിക്കല്ലേ പോണേ.. "

" ആ സാറിനോട് ഗുസ്തിക്കും ചാന്‍സ് ഉണ്ട്. നെ വേഗം പോ..." എന്നും പറഞ്ഞ് ഞങ്ങള്‍ അവനെ തള്ളിവിട്ടു.
അവന്‍ കയറി അഞ്ചു മിനിറ്റ്‌ ആകുന്നതിനു മുന്നേ പ്രീത ടീച്ചര്‍ ഡോറിന്റെ അടുത്ത് പ്രത്യക്ഷപ്പെട്ടു.

" ബിബിന്‍ വര്‍ഗീസ്സ് "

" എടാ എന്റെ നമ്പര്‍ എത്തി.. ഞാനും പോയി വരാം മക്കളേ.... "

ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ രാകേഷ്‌ പുറത്തേക്ക് വന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ...? പണിയാണോഅളിയാ...? "

" നീ കേറ് . അപ്പോ അറിയാം..."
ദുഷ്ടന്‍ ഒരു ക്ലൂ പോലും തന്നില്ല.എല്ലാം വന്നിടത്ത് വച്ച് കാണാമെന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ റൂമിലേക്ക്‌ കേറി. ഇന്റര്‍വ്യൂ എങ്ങനേം പാസ്‌ ആവണം. കാരണം, എന്ട്രന്‍സ് എക്സാം ജയിച്ചതുകൊണ്ട് കോഴ്സ് ഫ്രീ ആണെന്നാ പറഞ്ഞേക്കണേ. ഇനി കാശിനു ഓടി നടക്കണ്ടല്ലോ. റൂമില്‍ കയറി സാറിന്റെ ടേബിളിന്റെ മുന്നിലെത്തി.

" ബിബിന്‍ ഇരിക്കൂ..."

" താങ്ക്യൂ സര്‍..."

സാറോന്നു ചിരിച്ചു. ഞാനും..
ചിരിച്ചുകൊണ്ട് അപൂര്‍വമായേ ഞങ്ങള്‍ നാലുപേരുടേം മുന്നില്‍ സാറ് പ്രത്യക്ഷപെട്ടിട്ടുള്ളൂ. മിക്കപോഴും ഞങ്ങളെ മുഖം കാണിക്കാന്‍ വരുന്നത് ബൈക്ക് പിടിക്കാന്‍ വരുന്ന കോണ്‍സ്റ്റബിളിനെ പോലെയാണ്.
ആ ചിരിയില്‍ എന്തോ പന്തികേട് ഇല്ലേ, എന്ന് ആലോചിച്ച എന്നോട് പെട്ടെന്ന് സാര്‍ ചോദിച്ചു..

" ഭക്ഷണം കഴിച്ചോ...?" രാവിലെ മുതല്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇന്റര്‍വ്യൂ കാത്ത് കിടന്നിരുന്ന എന്നോടുള്ള ആദ്യ ചോദ്യം.
" പിന്നേ.. കഴിച്ചു സാര്‍." വിശന്ന് ഊപ്പാട് വന്ന വയറുംതടവി ഞാന്‍ മറുപടി കൊടുത്തു.

" ഓക്കേ. നമുക്ക് കോഴ്സിന്റെ കാര്യം സംസാരിക്കാം."
ഞാന്‍ ഒന്ന് കസേരയില്‍ നിവര്‍നിരുന്നു. ഷര്‍ട്ട്‌ നേരെയാക്കി ടിപ് ടോപ്‌ ആയി ഇരുന്നു.

" ബിബിന്‍, കോഴ്സ് ആറു സെമെസ്റ്റര്‍ ആണ്. അവസാനത്തെ സെം ജോബ്‌ ട്രെയിനിംഗ് ആണ്. മനസ്സിലായോ? "

" ഉവ്വ് സര്‍."

" ഒരു സെമെസ്റ്റര്‍ ഫീസ്‌ മുപ്പതിനായിരം രൂപ ആണ്. അത് ഓരോ സെമെസ്റ്റര്‍ തുടങ്ങുമ്പോഴും ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ അത് അടക്കണം.."

ഇത് കേട്ടപ്പോള്‍ത്തന്നെ സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി. ഞാന്‍ ഫുള്‍ കൈ ഷര്‍ട്ടിന്റെ കൈ മടക്കി വച്ചു.

" അങ്ങനെ 6 സെം ആകുമ്പോള്‍ മൊത്തം തുക ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ആകും. പിന്നെ ബാങ്ക് ലോണ്‍ വേണമെങ്കില്‍ റെഡി ആക്കാം."

അത് ശരി. കാശ് കളയുകമാത്രമല്ല കെടപ്പാടം കൂടി കൊളമാക്കാനാ കെളവന്റെ പ്ലാന്‍.
" എന്താ ആലോചിക്കണേ... ചേരുന്നില്ലേ...? ഏറ്റവും ബെറ്റര്‍ ചാന്‍സ് ആണ് ഉള്ളത്. "

' അതെടോ, നല്ല ചാന്‍സ് ആണ്.' ഇന്‍ഷര്‍ട്ട്‌ ചെയ്ത ഷര്‍ട്ട്‌ വാരി പാന്റിന്റെ പുറത്തിട്ടിട്ടു മനസ്സില്‍ പറഞ്ഞു.

"ഞാന്‍ പറയാം സര്‍."

" ബിബിന്‍, ഒരു കാര്യം കൂടി ഉണ്ട്. "

കര്‍ത്താവേ ഇനി എന്നാ കുരിശാ എന്നോര്‍ത്ത് നോക്കിയ എന്റടുത്തു ഒരു ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് പുള്ളി അരുളി...

" ഓരോ സെമെസ്റ്റര്‍ കഴിയുമ്പോഴും എക്സാം ഉണ്ടാകും. അതില്‍ തോല്‍ക്കുകയാണെങ്കില്‍ രണ്ടാമത് എക്സാം എഴുതി ജയിക്കണം.എന്നാലെ അടുത്ത സെമെസ്റ്റര്‍ എടുക്കൂ. തോറ്റിട്ടു എഴുതുമ്പോള്‍ പന്ത്രണ്ടായിരം രൂപ എക്സ്ട്രാ അടക്കണം. "

ഇത് കേട്ടപ്പോള്‍ തന്നെ മനസിലായി. ഞാന്‍ ഇവിടെ വന്നതാണ്‌ പൊറുക്കാനാകാത്ത തെറ്റ്. ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി.

അവന്മാര്‍ വര്‍ത്തമാനം പറഞ്ഞു നിക്കുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ..." രാകേഷിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യം.

"സൂപ്പര്‍ ആയിരുന്നളിയാ... അടുത്തത് ആരാ..."

" മിക്കവാറും എനിക്കായിരികുമെടാ " ജഗ്ഗു പറഞ്ഞു.

" അങ്ങോട്ട്‌ പോയപ്പോള്‍ ടിപ് ടോപ്‌ ആയി പോയ ആള്‍ എന്താടാ ഇങ്ങോട്ട് വന്നപ്പോള്‍ അലമ്പായി വന്നെക്കണേ...?"

ആ ചോദ്യത്തിന് ഉത്തരം കൊടുത്തില്ല. പക്ഷേ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

" പാന്റ് ഇടാതെ ഇന്ന് മുണ്ട് ഉടുക്കാമായിരുന്നു.................... "

Saturday, November 6, 2010

സ്പെഷ്യല്‍ ഗിഫ്റ്റ്‌

ഓഫീസില്‍നിന്ന് തളര്‍ന്നൊടിഞ്ഞു വന്ന് ഷൂസെല്ലാം അച്ചടക്കത്തോടെ രണ്ടു ദിക്കിലുമായി ഇട്ടിട്ട് റൂമിലേക്ക്‌ കേറി. ഡ്രസ്സ്‌ മാറുന്നതിന്റെ ഇടയില്‍ ഞാന്‍ കണ്ടു ഒരുത്തന്‍ ലാപ് ടോപിന്റെ മുന്നില്‍ എന്തോ പോയ ആരൊക്കെയോ പോലെ ഇരിക്കുന്നു.

"എന്താടാ..... ഡാ ജഗ്ഗൂ...എന്തു പറ്റി.....?"

വിളിച്ചു ചോദിച്ചിട്ട് ഒരനക്കവും ഇല്ല. അടുത്ത് ചെന്ന് നോക്കിപ്പോള്‍ മച്ചാന്‍ ഓര്‍ക്കുട്ടിലെ സ്ക്രാപ്‌ ബുക്ക്‌ തപ്പികൊണ്ടിരിക്കുന്നു. ഒന്ന് റിഫ്രെഷ് അടിച്ചിട്ട് ആത്മഗതം പറഞ്ഞു.

" മാങ്ങാത്തൊലി...! ഒന്നുപോലുമില്ലല്ലോ ദൈവമേ.... ഹൊ!!! "

"നീ കാര്യം പറ...." ഞാന്‍ അവന്റെ അടുത്തിരുന്നു.

" എടാ, ഇന്നലെ അവളുമായിട്ട് ഞാന്‍ സ്ക്രാപ്പിംഗ് ആയിരുന്നു. ഇന്നും സോള്ളാം എന്നുവിചാരിച്ച് ഇരുന്നതാ..... ഞാന്‍ ഒന്നുരണ്ടു സ്ക്രാപ്‌ അയച്ചു... " അവന്‍ എന്നോട് സോള്ളി.

"എന്നിട്ട്...?" ഞാന്‍ ഉഷാറായി.

" എന്നിട്ടെന്താ....ഇതിപ്പോ കാത്തിരുന്നിട്ട് മണിക്കൂര്‍ ഒന്നായി...നൊ റിപ്ലേ...." അവന്റെ വിഷമങ്ങള്‍ ഉഷാറായി നിന്ന എന്റെ നേര്‍ക്ക്‌ കൊട്ടി.

" അതിനിപ്പോ ഇങ്ങനെ ഇരുന്നിട്ട് എന്ത് കാര്യം...? നീ വാ....." ഞാന്‍ അവനെ വിളിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

"അളിയാ... എന്ത് ചെയ്യും..? ഒരു സൊല്യൂഷന്‍ പ്ലീസ്‌....." അവന്‍ അത് വിടാനുള്ള ഭാവമില്ല.

അത് മനസിലായപ്പോള്‍ ഞാന്‍ ചുമ്മാ ഒരു സൊല്യൂഷന്‍ കൊടുത്തു.

" ഒരു കവിത എഴുതി അയക്കളിയാ.... നമുക്ക് നോക്കാലോ എന്താകൂന്ന്.... "

അപ്പൊത്തന്നെ എനിക്കുള്ളത് കിട്ടി. ഒരു കവിത ഞാന്‍ കൊടുക്കണം പോലും. കവിയേതാ തവിയേതാ എന്ന് തിരിച്ചറിയാത്ത ഞാന്‍...!!

നെറ്റില്‍ എവിടെയോ തപ്പി നാല് വരി കവിത അവനു കൊടുത്തു. അത് അവന്‍ അവന്റെ വാക്കുകള്‍ വച്ച് എഡിറ്റ്‌ ചെയ്ത് സ്ക്രാപ്‌ അയച്ചു. അവന്റെ ഉള്ളിലെ കവിയെ ആ കൊച്ച് അറിയട്ടെ എന്ന് കരുതിയാകണം.

അവന്‍ ലാപ്പില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി. പെട്ടന്ന് തന്നെ അവന്റെ വിളി വന്നു. സൊല്യൂഷന്‍ ഓക്കേ ആയല്ലോ എന്ന് കരുതി ഞാന്‍ റൂമിലേക്ക്‌ ചെന്നു.

" ഇപ്പോള്‍ എങ്ങനെ ഉണ്ടടാ..... ചേട്ടന്മാര്‍ പറഞ്ഞു തന്നപോലെ ചെയ്തപ്പോള്‍ റിപ്ലേ കിട്ടിയല്ലേ.....? " ഞാന്‍ ഉറക്കെ ചോദിച്ചു. ഒന്നുരണ്ടുതവണ ലാപ്പിലെക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കിട്ടു പറഞ്ഞു..
" ആ സ്ക്രാപ്‌ കാണാനില്ലാടാ...... "

" ഞാനും ലാപ്പില്‍ നോക്കി. ശരിയാ...അത് കാണാനില്ല. വിവരമുള്ള ആ കൊച്ച് അത് സ്ക്രാപ്‌ വിലയ്ക്ക് പോലും കണക്കാക്കാന്‍ പറ്റാത്തതുകൊണ്ട് ഡിലീറ്റ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി. താടിക്ക് കയ്യും കൊടുത്ത് കസേരയില്‍ ഇരിക്കുന്നു. അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ഇപ്പോഴാ നീ കവിയായെ എന്ന് മനസ്സില്‍ പറഞ്ഞു.

" നേരത്തെ സ്ക്രാപിനു റിപ്ലേ ഉണ്ടായില്ലന്നേ ഒള്ളു...... നീ പറഞ്ഞത് കേട്ടു ഇട്ടപ്പോള്‍ അവള്‍ അത് ഡിലീറ്റ്‌ ചെയ്തിരിക്കുന്നെടാ ദുഷ്ടാ...." എന്നുള്ള അവന്റെ ഡയലോഗ് കേട്ടപ്പോള്‍ എന്റെ ചിരിയുടെ ലെവല്‍ ഒന്ന് ഉയര്‍ന്നു...ഞാന്‍ റൂമിന്റെ പുറത്തേക്ക് ഓടിയതിന്റൊപ്പം എന്റെ മനസും കുറച്ചു വര്‍ഷങ്ങളുടെ പുറകിലേക്ക് ഓടി......

എട്ടാംക്ലാസ്‌ തുറന്നതിന്റെ ആദ്യ ആഴ്ച്ച, വിദ്യാ ട്യുഷന്‍ സെന്റെറിലെ ക്ലാസ്സ്‌ റൂമില്‍ മഴയില്‍ നനഞ്ഞ് തണുപ്പത്ത് ഒരു ബഞ്ചില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഇരുന്ന് ഒരുപോലെ വിറച്ചു. ക്ലാസ്സ്‌ തുടങ്ങാറായപ്പോള്‍ ഞങ്ങളുടെ ഇടയിലേക്ക് ചുരിദാര്‍ ഇട്ട ഒരു മെലിഞ്ഞ സുന്ദരിക്കുട്ടി കടന്നുവന്നു. അവള്‍ സ്കൂള്‍ യൂണിഫോമിലല്ലാതെ ചുരിദാര്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചു,

ഒന്നുകില്‍ ഇവള്‍ പുതിയ കുട്ടി, അല്ലേല്‍ പ്രൈവറ്റ് ആയി പഠിക്കാന്‍ വന്നിരിക്കുന്നത്. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ പേരുപോലും ഒന്ന് പറയാതെ ആദ്യത്തെ ബഞ്ചില്‍ പോയിരുന്നു.

" ഇവള്‍ എവിടന്നു വരുന്നെടാ.....? " പേര് പറയത്തതിലുള്ള അമര്‍ഷം ദില്‍ജിത്ത് അടക്കിവച്ചില്ല.

ഞങ്ങള്‍ അഞ്ചുപേരുടെയും നോട്ടം അവളിലേക്കായി. ട്യൂഷന്‍ കഴിഞ്ഞ് സ്കൂളില്‍ ചെന്നു. ഇന്റര്‍വെല്‍ ആയപ്പോള്‍ എട്ട് A യിലെ ദീപു എന്റെ ക്ലാസ്സ്‌ ആയ എട്ട് B യിലേക്ക് ഓടി വന്നു.അവന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു.

" എടാ ആ പെങ്കൊച്ച് എന്റെ ക്ലാസ്സിലുണ്ട് , പുതിയ അഡ്മിഷന്‍ ആണ്. "

" പേരെന്താടാ ....??? "
ഞങ്ങള്‍ ബാക്കി നാലും ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍, വളരെ ഒത്തൊരുമയോടെ ചോദിച്ചു.

" ഞാന്‍ ക്ലൂ തരാം പറ്റുമെങ്കില്‍ കണ്ടു പിടിച്ചോ..." എന്നും പറഞ്ഞ് രണ്ടുവരി നിമിഷ കടങ്കഥയും ചൊല്ലിക്കൊണ്ട് അവന്‍ പോയി.

" വാഴയിലുണ്ട് തേക്കിലില്ല
ആണിയിലുണ്ട് സ്ക്രൂവിലില്ല "

" വാണി !!!"

ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അപ്പോള്‍ എവിടെയോ ഒരു മിന്നായം.... കാതല്‍ അമ്പ് കൊണ്ടാച്ച്.....പിന്നെ അവളുടെ പുറകേ നടക്കല്‍ ആരംഭിച്ചു. അവള്‍ ഒന്ന് നോക്കുന്നത് തന്നെ, ഓണത്തിന് വിഷുകൈനീട്ടവും ക്രിസ്മസ് കേക്കും ഒരുമിച്ചു കിട്ടുന്ന പ്രതീതി ആയി.

അങ്ങനെ വാണിയുടെ ശ്രദ്ധ കിട്ടുന്നതിനായി പല അഭ്യാസങ്ങളും കാണിക്കാന്‍ തുടങ്ങി. സൈക്കിള്‍ ഒരു കൈ വിട്ടുചവിട്ടി , മുന്‍ചക്രം പൊക്കി ചവിട്ടി, രണ്ടു കൈയ്യും വിട്ടു ചവിട്ടി. അവസാനം നാലുകാലില്‍ റോഡില്‍ നിന്നും എഴുന്നേറ്റ് വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നു.

" എടാ... ഇങ്ങനെ പോയാല്‍ ശരിയാകില്ല...നിന്റെ ഇഷ്ടം അവളെ അറിയിക്കണം." ദില്‍ജിത്ത് മൊഴിഞ്ഞു.

" അത് ഓക്കേ...ബട്ട്‌..... ആര് പോയി പറയും..? " പൊതുവേ ഇങ്ങനത്തെ കാര്യങ്ങള്‍ നേരിട്ട് പറഞ്ഞാല്‍ അതിലെ ത്രില്ല് പോകുമെന്ന് വിശ്വസിച്ചിരുന്ന ഞാന്‍ ചോദിച്ചു..

അങ്ങനെ ആ ദൗത്യം രാജീവ് ഏറ്റെടുത്തു.

" എന്ന് പറയണം...? " അവനു തിടുക്കമായി. " നാളെത്തന്നെ ആയിക്കോട്ടെ...അല്ലേ...."

പിറ്റേന്ന് രാവിലെ തന്നെ രാജീവ്‌ അവന്റെ ചുമതല ഭംഗിയായി തീര്‍ത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആകാംഷയോടെ നിന്നിരുന്ന ഞങ്ങള്‍ അവനോടു ചോദിച്ചു.

" കാര്യമെന്തായെടാ.....? "

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. " ഞാന്‍ അവളോട്‌ നിന്റെ കാര്യം പറഞ്ഞു.അവള്‍ ഒന്നും മിണ്ടിയില്ല. ഡാ... മൗനം സമ്മതം എന്നല്ലേ...? ചെലവ് ഉണ്ടട്ടോ..... "

അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ബെല്‍ അടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക് പോയി. ഓരോന്ന് സ്വപ്നം കണ്ട് ഞാനും പോയി എന്റെ ബഞ്ചില്‍ ഇരുന്നു....

ടീച്ചര്‍ വന്നപാടെ പറഞ്ഞു.

" ഇന്ന് ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നു."

ആദ്യം തന്നെ ഇരിക്കുന്ന കുട്ടി ഞാന്‍ ആയതുകൊണ്ട് ടീച്ചര്‍ എന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

" നീ ഇന്നുമുതല്‍ ക്ലാസ്സ്‌ ലീഡര്‍..."

ഹായ്....! ലോട്ടറി അടിച്ചവന് സ്വര്‍ണമാല വഴിയില്‍ കിടന്നു കിട്ടിയ പോലെ ആയി. ഷൈന്‍ ചെയ്യാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം...

ഉച്ചക്ക് ക്ലാസ്സ്‌ വിട്ടപ്പോള്‍ തന്നെ നേരെ ബാബു ചേട്ടന്റെ കടയിലേക്ക് ഓടി..കൂട്ടുകാര്‍ക്കൊക്കെ അമ്പതു പൈസയുടെ മിട്ടായി വാങ്ങി. സ്പെഷ്യല്‍ ആയി ഒരു മഞ്ച് എക്സ്ട്രാ വാങ്ങി.

ബട്ട്‌ ഒരു ഡൌട്ട്...!

" മഞ്ച് കൊടുത്താല്‍ അവള്‍ വാങ്ങിക്കോ..?"

അവരോട് ഞാന്‍ എന്റെ സംശയം അറിയിച്ചു. വാങ്ങുമോ ഇല്ലയോ എന്ന് അറിയാനുള്ള ചാന്‍സ് ദില്‍ജിത്തിന് കൊടുത്തു. അവന്‍ ചോദിയ്ക്കാന്‍ പോയി ചിരിച്ചുല്ലസിച്ചുകൊണ്ട്‌ തിരിച്ചു വരുന്നു.....

" എന്ത് പറഞ്ഞെടാ....? " ആകാംഷ അടക്കാനാകാതെ വിളിച്ചു ചോദിച്ചു.

അവന്‍ എല്ലാവരുടേം മുന്നില്‍ വച്ച് വിളിച്ചു പറഞ്ഞു...

" അളിയാ...ഞാന്‍ ചോദിച്ചപ്പോതന്നെ അവള്‍ മറുപടി തന്നടാ.... നിന്റെ അച്ഛനു കൊണ്ടുപോയി കൊടുക്കനാടാ അവള്‍ പറഞ്ഞെ...."

എന്റെ എല്ലാ സ്വപ്ന കോട്ടകളും തകരുന്നത് ഞാന്‍ അറിഞ്ഞു. കണ്ണിനു മുന്നിലെ വെള്ളത്തുള്ളിക്കിടയിലൂടെ ഞാന്‍ എല്ലാവരെയും നോക്കി. എല്ലാവരും ഉറക്കെ ചിരിക്കുന്നു...

" ഡാ... നീ ഏതു ലോകത്താ..... ഇതിനൊരു പരിഹാരം പറഞ്ഞു താടാ...... " ജഗ്ഗുന്റെ ചോദ്യം എന്നെ പ്രസെന്റിലേക്ക് കൊണ്ടുവന്നു..

പെട്ടന്ന് അവന്റെ കാര്യം ഓര്‍ത്തപ്പോ ഞാന്‍ ചിരിച്ചു...അന്ന് ചിരിച്ച് ചിരിച്ച് താഴെ വരെ വീണ അവന്റെ മുഖത്ത് നോക്കി പൊട്ടി പൊട്ടി ചിരിച്ചു.........